Deshamangalam | Portfolio of Deshamangalam Ramakrishnan

ലോകകവിത ചില ഏടുകള്‍

ലോകകവിത ചില ഏടുകള്‍

ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം.
അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്?
വിരിയാനായാലും ‘പോലെ’ വിടരാനായാലും ഒരു ഇച്ഛാശക്തിയോ പ്രേരണയോ വേണം – അങ്ങനെ ഏതോ സംശയവിഹ്വലതകള്‍ക്കിടയിലാണ് പലപ്പോഴായി ഈ പരകായപ്രവേശങ്ങള്‍ സംഭവിച്ചത് എന്നോര്‍ക്കുന്നു.
കവിതാവിവര്‍ത്തനത്തില്‍ യാദൃച്ഛികമായാണ് വ്യാപരിക്കാന്‍ തുടങ്ങിയത്. അന്യഭാഷാകവികളുടെ ബാഹ്യവും ആന്തരികവുമായ സന്നിവേശങ്ങളെ അടുത്തറിയാനും സാംസ്‌കാരികസൗന്ദര്യങ്ങളെ ഉള്‍ക്കൊള്ളാനും ഇങ്ങനെ ചില പുനഃസൃഷ്ടികളില്‍ മുഴുകുക എന്നതൊരു ശീലമായി. ഇതൊക്കെ നന്നായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കുടുങ്ങും. അപ്പപ്പോഴത്തെ അത്യാവശ്യങ്ങളെ നിറവേറ്റുക എന്നതുകൂടിയായപ്പോള്‍ കുറെയങ്ങു ചെയ്തു തീര്‍ത്തു. അത്രമാത്രം.
ഇ.എം. ശ്രീധരന്‍ നമ്പൂതിരിപ്പാട് (അനിയേട്ടന്‍) എഴുപതുകളുടെ തുടക്കത്തില്‍ ആഹ്വാനം എന്നൊരു മാസിക തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. അനിയേട്ടന്റെ നിര്‍ബന്ധത്തിനൊത്ത് കുറെ കവിതകള്‍ തര്‍ജമ ചെയ്തു. മലയാളസാഹിത്യം പത്രാധിപര്‍ പി. കുമാറിനു വേണ്ടിയും കവിതാ
വിവര്‍ത്തനം ചെയ്തു. ഭാഷാപോഷിണി, മാതൃഭൂമി, കലാകൗമുദി, മലയാളം, മാധ്യമം, ദേശാഭിമാനി മുതലായവയിലും കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, ഹംപി എന്നിവിടങ്ങളില്‍ നടത്തിയ വിവര്‍ത്തനക്കൂട്ടായ്മകളില്‍ പങ്കെടുത്ത് പല ഭാരതീയഭാഷാകവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ കഴിഞ്ഞു. അതാതു വര്‍ഷങ്ങളില്‍ ആകാശവാണിയുടെ റിപ്പബ്ലിക് മുശായരകള്‍ക്കായി നടത്തിയ മൊഴിമാറ്റങ്ങളും ഇതിലുണ്ട്. ഭാരതീയഭാഷാകവിതകളുടെ വിവര്‍ത്തനത്തില്‍ പലപ്പോഴായി സഹായിച്ചിട്ടുള്ളത് ഡോ. ഭക്തവത്സല റെഡ്ഡി (തെലുഗു), എന്റെ സഹധര്‍മിണി പ്രൊഫ. സി.എസ്. ശ്രീകുമാരി (ഹിന്ദി), സി. രാഘവന്‍ (കന്നട), സുകുമാരന്‍ (തമിഴ്) മുതലായവരാണ്.
വിവര്‍ത്തനത്തില്‍ എനിക്ക് വെളിച്ചമായത് അയ്യപ്പപ്പണിക്കര്‍സാറാണ്. കേരളകവിതയ്ക്കുവേണ്ടി ചെയ്ത വിവര്‍ത്തനങ്ങളാണ് ഈ സമാഹാരത്തില്‍ ഭൂരിഭാഗവും. അതാതു കാലത്തെ ലോകകവിതയില്‍നിന്നുള്ള ചില ഏടുകള്‍ പരിചയപ്പെടാനുള്ള ഭാഗ്യാവസരംകൂടിയായി ആ പരിശ്രമങ്ങള്‍.
ഒരു കിളവനുണ്ടായിരുന്നു
മലപ്പുറ,ത്തയാളൊരു ചാരിത്ര്യഭക്തന്‍
ചിതവരെ ഭാര്യയെ കന്യകയാക്കി വെ-
ച്ചൊടുവിലയാളും മരിച്ചേ എന്നാണ് കവിതാവിവര്‍ത്തനത്തിന്റെ ആധികാരികതയെയോ വിശ്വാസ്യതയെയോ പറ്റിയുള്ള അയ്യപ്പപ്പണിക്കരുടെ ഐറണി. വിശ്വാസ്യതയെപ്പറ്റി യാതൊരു ഉത്കണ്ഠയുമില്ലാതെ വിവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ടെന്നും മലപ്പുറത്തെ ആ കിളവനെപ്പോലുള്ളവര്‍ ഏറെയുണ്ടാവില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തെല്ലൊരു ഉത്കണ്ഠയോടെയാണ് ഈ പുനഃസൃഷ്ടികള്‍ ഞാന്‍ സമര്‍പ്പിക്കുന്നത്. -ദേശമംഗലം രാമകൃഷ്ണന്‍

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...