Deshamangalam | Portfolio of Deshamangalam Ramakrishnan

മറവി എഴുതുന്നത്

Maravi-Ezhuthunnathu (235 downloads)

ഒരു പകുതിയില്‍ ഭൂതകാലത്തിന്റെയും മറു പകുതിയില്‍ വര്‍ത്തമാനത്തിന്റെയും ഭാരംപേറി അനതിവിദൂരഭാവിയുടെ വിഹ്വലതകളിലേക്ക്‌ ഉറ്റുനോക്കുകയാണ്‌ ദേശമംഗലം രാമകൃഷ്‌ണന്റെ കവിതകള്‍. മേനിവിയര്‍പ്പിനും കണ്‍വിയര്‍പ്പിനുമിടയിലും പ്രതീക്ഷയുടെ ചിത്രശലഭങ്ങളുയരുന്നതു കാത്തുനില്‍ക്കാനുളള പ്രസാദാത്മകതയും ഈ കവിതകളിലുണ്ട്‌. ഗഹനതയുടെ കാര്യത്തില്‍ വൈലോപ്പിളളിയുടെയും ഗ്രാമീണസൗഭാഗ്യങ്ങളില്‍ ഇടശ്ശേരിയുടെയും സാധനയില്‍ പി.യുടെയും സാന്ദ്രത നേടാന്‍ കഴിഞ്ഞ ദേശമംഗലം കവിതകള്‍ ആധുനിക-ഉത്തരാധുനികതകളുടെ ഇടുങ്ങിയ തെരുവുകളില്‍ മാത്രം അലയുന്നില്ല.
മിത്തുകളുടെയും നാടന്‍പാട്ടിന്റെയും പഴഞ്ചൊല്ലിന്റെയും തെളിഞ്ഞ മണ്‍പാതയിലൂടെയാണ്‌ ദേശമംഗലം ആദ്യം മുതല്‍ക്കേ നടന്നുതുടങ്ങിയത്‌. ഈ നാട്ടുതനിമ തന്റെ തട്ടകമാണെന്ന്‌ അവകാശപ്പെടുന്ന കവി നഗരജീവിതത്തിന്റെ കടുതരപീഡനങ്ങള്‍ക്കിടയിലും താലോലിക്കുന്നത്‌ തന്റെ അനുഭവങ്ങളിലെ ഗ്രാമജീവിതത്തിന്റെ ദുരിതപൂര്‍ണ്ണമായ വിശുദ്ധിയെയാണ്‌: “കുട്ടിക്കാലത്ത്‌ അറിഞ്ഞതും കേട്ടതും കണ്ടതും എല്ലാം സഞ്ചയിച്ചുണ്ടാവുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌ ഉളളില്‍ ഭാഷ ഉണ്ടാക്കുന്നത്‌.” ഈ കാവ്യഭാഷതന്നെയാണ്‌ അദ്ദേഹത്തിന്റെ കവിതകളെ വേറിട്ടു കേള്‍പ്പിക്കുന്നതും. മുറിഞ്ഞുമുറിഞ്ഞു കേട്ട താരാട്ടിന്റെയും അകന്നലിഞ്ഞുപോയ രാമായണകഥയുടെയും ക്ലാവുപിടിച്ച ഓട്ടമുക്കാല്‍ കിലുങ്ങുന്ന ബാല്യസ്‌മരണകളുടെയും തിന്നു തീര്‍ക്കേണ്ടിവന്ന ദാരിദ്ര്യത്തിന്റെയും ഗര്‍ഭസങ്കരത്തില്‍നിന്നൂറിവന്നവയാണ്‌ ഈ കവിതകള്‍. മക്കളെ കര്‍ക്കടകം കടിക്കാതിരിക്കാന്‍ പാടുപെടുന്ന അമ്മയുടെയും അക്ഷരക്കുട ചൂടിച്ചു പദദോഷം പിടിക്കാതെ കുട്ടിയെ വീട്ടിലെത്തിച്ചു നടന്നു നീങ്ങിയ ഗുരുവിന്റെയും അനുഗ്രഹംകൊണ്ടു ദീപ്‌തമായ കവിതകളാണ്‌ ഇവ. “സങ്കീര്‍ണ്ണ ബിംബങ്ങളുടെ ധ്വനിസാന്ദ്രതയാണ്‌ ദേശമംഗലം കവിതയുടെ പ്രത്യേകത” എന്നു തനിക്കു തൊട്ടുമുമ്പേ നടക്കാറുളള അയ്യപ്പപ്പണിക്കര്‍ പറഞ്ഞിട്ടുണ്ട്‌. പിതൃ-മാതൃ-ഗുരുബിംബങ്ങളോടൊപ്പം സവിശേഷമായ ഒരു ‘ചങ്ങാതിബിംബ’വും രാമകൃഷ്‌ണന്റെ കവിതകളില്‍ കാണപ്പെടുന്നുണ്ട്‌. “എടോ”, “സഹോദരാ”, “സഖാവേ” എന്നെല്ലാമുളള സംബോധനകളാല്‍ അനുവാചകനെ ചങ്ങാതിയാക്കാനുളള ഒരു സാമര്‍ത്ഥ്യം അഥവാ ശുദ്ധത ഈ ബിംബത്തിനുണ്ടെന്നു കാണാം. ഇടശ്ശേരിയില്‍ നിന്നു തികച്ചും വിഭിന്നമായി കടുകുപൂക്കുന്ന കാലത്തിന്റെ ഓര്‍മ്മപോലുളള ഒരോപ്പോളിന്റെ ചിത്രവും ഈ വരികളില്‍ കാണാന്‍ കഴിയും. കവിതയില്‍ സ്വത്വം തെളിയിക്കാനാഗ്രഹിച്ച ദേശമംഗലം, നോവലിസ്‌റ്റായ ഒ.വി. വിജയനോട്‌ ആരാധനാമനോഭാവം പുലര്‍ത്താനുളള കാരണം പിതൃസങ്കല്‍പ്പത്തിന്റെ സ്വാധീനമാണെന്നു പറയാം. വിജയന്റെ നോവലുകള്‍ ആറ്റിക്കുറുക്കിയാല്‍ കിട്ടുന്നത്‌ പിതൃപുത്രബന്ധത്തിന്റെ സത്തയാണല്ലോ. വേദനിക്കുന്ന ഒരോര്‍മ്മപോലെ പിതാവും ഗുരുവും രാമകൃഷ്‌ണന്റെ കവിതകളില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്‌.

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...