Deshamangalam | Portfolio of Deshamangalam Ramakrishnan

ഇന്നലെത്തെപ്പോലെ ഇന്നും

ഇന്നലെത്തെപ്പോലെ ഇന്നും
ആകാശമെന്തോ വിഷം തീണ്ടിയോ
ചൊരുക്കിക്കിറുങ്ങിച്ചുളിഞ്ഞിരിക്കുന്നു.
മാഞ്ഞുപോയ് ശംഖുപുഷ്പത്തിന്‍ നീലകള്‍
ചാഞ്ഞുപോയ് മരക്കൊമ്പത്തിലകള്‍
കാഞ്ഞമണം വന്നിടിക്കുന്നു മൂക്കില്‍
ഇന്നലെത്തെപ്പോലെ ഇന്നും
എന്റെ ജീവനില്‍ മങ്ങൂഴം നിറയുന്നു
ഒരു പൂവും തരുന്നില്ല സുഗന്ധം
ഒരു തിരയും തരുന്നില്ല കുളുര്‍മ

ഇന്നലെത്തെപ്പോലെ ഇന്നും
ഇന്നലെയെന്നാല്‍
ഇന്നിനു മുമ്പുള്ളൊരിന്നലെ മാത്രമല്ലല്ലോ.
എങ്കിലും നീ പറയുന്നു:
അതൊന്നും സാരമില്ല
ഇതൊക്കെയങ്ങു സഹിക്കാമെന്നേ
നമുക്കിങ്ങനെ ഇത്തിരിനേരം മരിച്ചിരിക്കാം
ഇല്ലെങ്കില്‍ ജീവിതം മുമ്പോട്ടു പോകുമോ
ഇതിലിത്രയ്ക്കു സങ്കടപ്പെടുവാന്‍
എന്തിരിക്കുന്നൂ
കിളികള്‍ക്കു പുഴകള്‍ക്കു നമ്മള്‍ക്കുമിത്തിരി
വീര്‍പ്പുമുട്ടുണ്ടാകിലെന്തേ
-ആശ്വസിപ്പിക്കുന്നു നീ
ഇന്നലെത്തെപ്പോലെ ഇന്നും.
സ്വന്തം മനോധര്‍മ്മസങ്കടം മാത്രം
മൂടിവെച്ചു ചിരിക്കുന്നു നീ.

ജനലുകളടച്ചാണിരിക്കുന്നതെങ്കിലും
പുകവന്നു നിറയുന്നു മുറിയില്‍
പിടയുന്നു ശ്വാസകോശങ്ങളെന്നാലും
ചിരികൊണ്ടുയിര്‍പ്പിച്ചു നിര്‍ത്തുന്നിതെന്നെ നീ.
ചീഞ്ഞുകലങ്ങിവരും പൈപ്പുവെള്ളത്തെ
വീഞ്ഞാക്കിമാറ്റുന്നൂ നിന്റെ തമാശകള്‍.
ഈച്ചകളാര്‍ക്കുന്ന
മാലിന്യക്കൂമ്പാരം കൊണ്ടുനീ
പാചകവാതകം തീര്‍ത്തതിന്‍
വീരസ്യം വിളമ്പിത്തരുന്നൂ.
എന്തിനുകൊള്ളാം നിങ്ങളെയെന്നു പറവതു
പന്തികേടാണെങ്കിലും
നമ്മള്‍ക്കു നമ്മളേ നല്ലൂ എന്നൊരു ചൊല്ലില്‍
എന്റെയുത്തരം മുട്ടിച്ചു നില്‍ക്കുമ്പൊഴും
ഇന്നലെത്തെപ്പോലെ ഇന്നുമീനേരത്ത്
എന്തോ വിഷംകുടിച്ചെന്നപോലെ
മന്ദിച്ചമാന്തിച്ചു പരുങ്ങിനില്‍ക്കുന്നു നീ
അപ്പൊഴും നീ പറയുന്നു:
ഇന്നലെത്തെപ്പോലെ
ഇന്നും ഇത്തിരിനേരം മരിക്കുവാന്‍
നമ്മളൊന്നിച്ചുകൂടുന്നതേ മഹാപുണ്യം.

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...