Deshamangalam | Portfolio of Deshamangalam Ramakrishnan

തോവാളനിധി

അഗസ്തീശ്വരം കല്‍ക്കുളം തോവാള….
വായിച്ചിട്ടുണ്ടൊരു ക്ലാസ്സില്‍
മീന്‍വില്‍പ്പനക്കാരന്റെ മട്ടിലാപ്പേരുകള്‍
നീട്ടിവിളിച്ചുപറയുന്നു നമ്പിടിമാഷ്.
അതിര്‍ത്തിക്കല്ലുകളാണവയെന്നും
അവിടേയ്ക്ക് എസ്‌കര്‍ഷന്‍ പോണമെന്നും
മാഷ് പറയാറുണ്ടായിരുന്നു.
2
എന്റെ വീടുനില്‍ക്കുമിടംതന്നെ
എങ്ങെന്നുമെന്തെന്നുമറിയാത്തൊരക്കാലം
എന്തുകേരളം എന്തുതമിഴകമെന്നും
അറിയാത്തൊരക്കാലം
എത്രമാറിപ്പോയി. ഇന്നെനിക്കറിയാം
സ്വിറ്റ്‌സര്‍ലന്റ് അമേരിക്ക ആസ്‌ട്രേലിയ…..
എന്നാലെന്‍ നാടിന്‍കുന്നും പുഴയുമറിയാതായ്
എന്റെ പൂവുകള്‍ക്കുള്ള പേരുകള്‍ മറന്നുപോയ്
എന്റെ പൂവുകള്‍ പൂക്കാന്‍ കുന്നുകളില്ലാതായി
എന്റെയാടിനു മേയാന്‍ പുല്‍പ്പരപ്പില്ലാതായി
എന്റെ പെണ്ണിനു സൈ്വരം നടക്കാന്‍ വഴിയില്ലാതായ്.
ഇന്നും കേള്‍ക്കുന്നൂ ഞാന്‍
അഗസ്തീശ്വരം കല്‍ക്കുളം തോവാള….
ചരിത്രം മാന്തിക്കൊണ്ടുപോയോരിടങ്ങളെ
ഇത്രയും പറഞ്ഞതാ
തോവാളയെപ്പറ്റിയൊരു ഫീച്ചറു
കണ്ടപ്പൊഴാണേ
ഇത്രയുമോര്‍ത്തതാ ഫീച്ചറില്‍
എനിക്കു നഷ്ടപ്പെട്ട
നിധിയെക്കുറിച്ചുള്ള
വാര്‍ത്തകണ്ടപ്പൊഴാണേ.
3
എന്റെ പൂര്‍വ്വികര്‍ കാശീയാത്രയ്ക്കു
പുറപ്പെട്ടുപോയവര്‍
പോകുംമുമ്പേ
സ്വര്‍ണ്ണമെല്ലാമെടുത്തൊരു പെട്ടിയിലാക്കി
യേതോ കിണറ്റിലിട്ടത്രേ.
പിന്നെയേതോ കൊടികെട്ടിയ
രാജാവിന്‍ കമ്പനിയുയര്‍ത്താന്‍
കിളച്ചുമറിക്കെ
കണ്ടുകിട്ടീയത്രേ
ആ നിധിപേടകം.
പാവം രാജാവതു സ്വന്തമാക്കീല
സൂക്ഷിച്ചുവത്രേ ഖജാനയില്‍
4
വാഴ്ചപോയ്, പിന്നെ
ജനായത്തവലയില്‍പ്പെട്ടൂ നിധി.
വരും പോകുമോരോരോ വിടുവായന്മാര്‍
ഉത്തരവിറക്കി
രസിക്കയാണിപ്പൊഴും.
നിധിയെങ്ങറിയില്ല പുരാവസ്തു-
തസ്തികയിലമരുവോര്‍ക്കും
നിധിയെങ്ങറിയില്ല, അതു
കൈക്കലാക്കിപ്പതുങ്ങുവോര്‍ക്കും.

സത്യപാത്രംകൊണ്ടു മൂടിയ സ്വര്‍ണ്ണമേ
നിനക്കൊക്കെ ഇപ്പോള്‍
എന്താ ഒരു വില!
മിനുമിനുമിനുട്ടിന്
നിന്‍വില കൂടുകയല്ലോ
ഇങ്ങനെ കൂടിക്കൂടി
കൂടുവാന്‍ വയ്യാത്തൊരു
കാലമെത്തുമോ,
എത്തുമെങ്കിലന്നാവട്ടെ-
യാനിധിപെട്ടകം ഫയല്‍നീക്കി വരുന്നത്
എന്തിനെന്നോ:
നക്കിത്തോര്‍ത്തിക്കിടക്കുമാ
പെട്ടികണ്ടു മോഹാലസ്യപ്പെടുവാന്‍.

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...