Deshamangalam | Portfolio of Deshamangalam Ramakrishnan

കവിതയുടെ ഭൂഖണ്ഡങ്ങള്‍

കവിതയുടെ ഭൂഖണ്ഡങ്ങള്‍

ലോകാവസാനവും മായന്‍ കണ്ടറും ചിലരെയെങ്കിലും പരിഭ്രമിപ്പിച്ച 2012 ഡിസംബര്‍ കടന്നുപോയി. ഇതു തന്നെയാണ് അവസാനം, ലോകാവസാനമായി എന്ന് പറയുന്ന പ്രവാചകന്മാരെയും നമ്മള്‍ കണ്ടു.2004ല്‍ അന്തരിച്ച പോളിഷ് കവി സെസ്‍ലോ മിലോസ് ലോകാവസാനത്തെപ്പറ്റി ഇങ്ങനെ പറയുന്നു..
ലോകം അവസാനിക്കുന്ന ദിവസം
ക്ലോവര്‍പൂവിനെ വട്ടമിട്ടു പറക്കുന്നു ഒരു തേനീച്ച
നിറംകെട്ടൊരു വല കേടുപാടുതീര്‍ക്കുന്നു മുക്കുവന്‍
കടലില്‍തുള്ളിച്ചാടുന്നു കടല്‍പ്പന്നി
മഴവെള്ളച്ചാലില്‍ കളിക്കുന്നു കൊച്ചുകുരുവികള്‍
എന്നത്തെയുംപോലെ സര്‍പ്പം സ്വര്‍ണ്ണത്തൊലിയാല്‍ തിളങ്ങുന്നു.

കവിത അവസാനിക്കുന്നതിങ്ങനെ

നരവെളുപ്പാര്‍ന്നൊരു വൃദ്ധന്‍ മാത്രം
…….അയാള്‍ ഒരു പ്രവാചകനായിരിക്കില്ല
എന്തെന്നാല്‍ അയാള്‍
വലിയ തിരക്കുപിടിച്ചോരോന്നു ചെയ്യുകയാണ്
അയാള്‍ തക്കാളികള്‍ പെറുക്കിക്കൂട്ടിയെടുക്കുകയാണ്.
ലോകത്തിന് മറ്റൊരവസാനം ഉണ്ടായേക്കില്ല എന്ന്
ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്.

മലയാളത്തിന്റെ പ്രിയകവി ദേശമംഗലം രാമകൃഷ്ണന്റെ ഏറ്റവും പുതിയ കാവ്യപരിഭാഷാ സമാഹാരമായ കവിതയുടെ ഭൂഖണ്ഡങ്ങള്‍ എന്ന പുസ്തകത്തിലാണ് ഈ കവിതയുള്ളത്. റഡ്യാഡ് കിപ്ലിങ്, രബീന്ദ്രനാഥ ടാഗോര്‍, ഡബ്ല്യു.ബി.യേറ്റ്സ്, ഗബ്രിയേലാ മിസ്ട്രാല്‍, ഹെര്‍മന്‍ ഹെസ്സേ, ടി.എസ്. എലിയട്ട്, ബോറിസ് പാസ്റ്റര്‍നാക്, സാല്‍വദോര്‍ക്വാസിമോദോ, പാബ്ലോ നെരൂദ, സെസ് ലോ മിലോസ്, ജോസഫ് ബ്രോഡ്സ്കി, ഓക്ടോവിയോ പാസ്, ഷീമസ് ഹീനി, വോളെസോയിങ്ക, വിസ്‍ലാവാ ഷിംബോര്‍സ്ക, ഹാരോള്‍ഡ് പിന്റര്‍, ഡെറക് വാല്‍ക്കോട്ട് എന്നിവരുടെ പ്രശസ്ത കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതാണ് കവിത എന്ന് പറയാറുണ്ട് . അതിനുബദലായി “വിവര്‍ത്തനം ചെയ്യുന്നത് കവിയാണെങ്കില്‍ കവിത നഷ്ടമാവില്ല” എന്ന പുതുച്ചൊല്ല് നിര്‍മ്മിച്ചുകൊണ്ട് ലോകകവിതയിലേക്കു തുറന്നിട്ട ജാലകമായി വര്‍ത്തിക്കുന്നു കവിതയുടെ ഭൂഖണ്ഡങ്ങള്‍ എന്ന ഗ്രന്ഥം.

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...