Deshamangalam | Portfolio of Deshamangalam Ramakrishnan

മാഫിയാ സ്വാഗതം

What are we going to do now
without barbarians?
– C.P. Kavafy
എന്താണിവിടെയൊരു തിക്കും തിരക്കും
-എന്തെന്നാല്‍ ഇന്നാണ്
ആ മാഫിയകള്‍ വരുന്നത്

എന്താണിന്ന് പ്രജാസഭയില്‍ നിന്ന്
കോലാഹലമൊന്നും കേള്‍ക്കാത്തത്
മുഷ്ടികള്‍ സ്തംഭിച്ചുപോയോ
നാവുകള്‍ മരവിച്ചുപോയോ
കുപ്പികള്‍ കാലിയായോ
നിയമങ്ങള്‍ പെറ്റുകൂട്ടേണ്ട നിമിഷങ്ങള്‍
ഇങ്ങനെ പാഴാക്കിക്കളഞ്ഞാലോ
-അതെയതെ
പാവപ്പെട്ടവന്റെ ചോര
ഇങ്ങനെ പാഴാക്കിക്കളഞ്ഞാലോ

മാഫിയകള്‍ക്കുവേണ്ടി
എന്തുനിയമമാണിനി ഉണ്ടാക്കേണ്ടത്
-വേണ്ടവേണ്ട. അവര്‍ വരും
അവര്‍ക്കു വേണ്ടതൊക്കെ
അവര്‍തന്നെ ഉണ്ടാക്കിക്കൊള്ളും
മാഫിയേ ശരണമപ്പാ

എന്താണിന്ന് ഇത്ര നേര്‍ത്തേ
പ്രജാപതി ഇന്ത്യാഗേറ്റില്‍
കിരീടവും ചാര്‍ത്തിനില്‍ക്കുന്നത്
-എന്തെന്നാല്‍ ഇന്ന്
മാഫിയകള്‍ വരുന്ന ദിവസം
മാഫിയത്തലവനെ വരവേല്‍ക്കുവാന്‍
ബ്രാഹ്മമുഹൂര്‍ത്തം തൊട്ടേ
പ്രജാപതി കാത്തുനില്‍പ്പാണ്.

എന്താണിങ്ങനെ കൂമ്പാരം കൂട്ടിവെച്ചിരിക്കുന്നത്
-അതേയ്…..അതാണ് പദ്മശ്രീ പദ്മഭൂഷണ്‍
പദ്മവിഭൂഷണ്‍ ഭാരതരത്‌ന പരമവീരചക്രം
എങ്ങനെയൊക്കെ അവരെ ആദരിക്കേണ്ടൂ എന്നറിയാതെ
പ്രജാപതി പാടുപെടുകയാണ്.

ത്രിവര്‍ണ്ണക്കുപ്പായങ്ങളണിഞ്ഞ്
ആരൊക്കെയോ ഉലാത്തുന്നുണ്ടല്ലോ
അവരുടെ തോളില്‍ ഗ്യാസ് സിലിണ്ടറുകള്‍
മുഖത്തിനു ചുറ്റും
ടൂജി ത്രീജി സ്‌പെക്ട്രങ്ങളുടെ പരിവേഷങ്ങള്‍
അരക്കെട്ടില്‍ ദാരിദ്ര്യരേഖയുടെ അരഞ്ഞാണം
കൈവിരലുകളില്‍ മരതക മോതിരങ്ങള്‍
കൈത്തണ്ടില്‍ സ്വര്‍ണ്ണക്കങ്കണങ്ങള്‍
പവിഴച്ചങ്ങലകള്‍
ഔദ്യോഗിക ഗദകളില്‍ നവരത്‌നങ്ങള്‍.
എന്താണിത്:
-മാഫിയകള്‍ക്ക് വിരുന്നൊരുക്കിയിരിക്കയല്ലേ
എല്ലാം കണ്ടുകണ്ട്
അവര്‍ക്ക് കണ്ണഞ്ചിപ്പോകണം
ആര്‍ത്തിത്തീ പിടിച്ച മലകളില്‍
മഞ്ഞുമൂടണം.

എന്നും നാവുതോരാതെ പ്രജാപതിയെ
വാഴ്ത്തുന്നവരുടെ നാവൊന്നും അനങ്ങുന്നില്ലല്ലോ
-എന്തെന്നാല്‍ സര്‍വ്വം മറന്ന്
മാഫിയാ തിരുവാഴ്ത്തിനുള്ള വാക്കുകള്‍
മനനം ചെയ്തുകൊണ്ടിരിക്കയാണവര്‍.

എന്താണിന്ന് പ്രജാസഭ ഇത്ര നിശ്ശബ്ദം
നദിക്കു വേണ്ടി വാദിക്കുന്നവരുടെ തൊണ്ടയില്‍
മണല്‍ നിറഞ്ഞുപോയോ
-ഇല്ല. ഇന്ന് മണല്‍മാഫിയയേയും
ആദരിക്കുന്ന ദിവസമാണ്.
കൂട്ടബലാത്സംഗത്തില്‍ മരണപ്പെട്ട യമുനയെ
വാഴ്ത്തപ്പെട്ടവളാക്കുന്ന ദിവസമാണിന്ന്.
താജില്‍
വേട്ടക്കാരന്‍ ഇരയ്ക്ക്
അവസാനത്തെ അത്താഴം വിളമ്പുന്ന
ദിവസമാണിന്ന്.

എന്തേയെന്തേ പൊടുന്നനേ
എല്ലാടത്തും ഒരമ്പരപ്പ്
എല്ലാടത്തും ഒരേ ബഹളം
ആരുടെ മുഖത്തുമില്ലല്ലോ
രക്തപ്രസാദം.
-എന്തെന്നാല്‍ മാഫിയകള്‍ക്കായി
എല്ലാവരും കിടപ്പാടം
ഒഴിഞ്ഞുപോവുകയാണ്
എല്ലാ തെരുവുകളില്‍ നിന്നും
വ്രണങ്ങളോടൊപ്പം ഈച്ചകളും
പറന്നുപോവുകയാണ്.

പ്രജാപതി
എത്രനേരമായി കാത്തിരിക്കുന്നു
രഹസ്യം സൂക്ഷിപ്പുകാരും
എത്രനേരമായി കാത്തിരിക്കുന്നു
രാത്രിയായല്ലോ
ഇതുവരേയും മാഫിയകള്‍ വന്നില്ലല്ലോ
അവര്‍ വരില്ലേ
ഇക്കണക്കിന് മണ്ണും പെണ്ണും
അനാഥമായിപ്പോകില്ലേ.

അപ്പോഴേയ്ക്കും
നഗരാതിര്‍ത്തിയില്‍ നിന്നും
ചാരന്മാര്‍ വന്ന്
പ്രജാപതിയെ അറിയിച്ചുകഴിഞ്ഞിരിക്കുന്നു:
അങ്ങുന്നേ
മാഫിയകളുടെ കുലം മുഴുവന്‍
മുടിഞ്ഞുപോയിരിക്കുന്നു അങ്ങുന്നേ

ഇനി എന്തുചെയ്യും
നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കാനിനിയാരുണ്ട്
അവരില്ലാതെ
എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കും
അവരുണ്ടാക്കിയ പ്രശ്‌നങ്ങളുടെ
വലയിലായിരുന്നല്ലോ
നമുക്കുവേണ്ട മീനുകള്‍ കുടുങ്ങിയിരുന്നത്!

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...