Deshamangalam | Portfolio of Deshamangalam Ramakrishnan

ധനുഷ്‌കോടിയിലെ നിഴലുകള്‍

ആരുടെ ചുട്ടുപൊള്ളും കൈകള്‍
എന്‍ തോളത്തു പതിക്കുന്നൂ
ആരുടെയൊപ്പം നടന്നെന്ന്
തിരിഞ്ഞുനോക്കുന്നൂ പാതകള്‍.
താഴ്ന്നു മറയുന്നൂ ചിലര്‍
കേറിവരുന്നൂ ചിലര്‍.

ഇരുകടല്‍നടുക്ക്
ഒരു മരുഭൂമി
അതിലൊറ്റക്കാലൂന്നി നില്‍ക്കുന്നൂ കാലം.

ടൂറിസ്റ്റുകള്‍ വന്നുപോകുന്നൂ
എവിടെയെങ്കിലും പോകണ്ടേയെന്നുകരുതി
ഇവിടെയും വന്നുപോകുന്നതാകാം
ഏറെ നില്‍ക്കില്ലവര്‍
ഇരുകടലിന്‍ തണുപ്പുകള്‍ മോന്തിയാ
കാലുകള്‍ നീങ്ങും:
ഒരേലസ്സില്‍ ക്ലാവുപോല്‍
മഞ്ഞച്ചരടില്‍ മുഷിച്ചില്‍ പോല്‍
നിഴലിരുള്‍ പടര്‍ന്നിടും.
ഇനിയിപ്പോള്‍ ഏതുനേരവും
കണ്ണുകാണാതെയാകാം
തെരുക്കനെ നടക്കുക.

ഓര്‍ത്തുനില്‍ക്കുകയാണുഞാന്‍
ഓര്‍മ്മകൊത്താത്തൊരു മുഖത്തിനെ.

ഭൂപടത്തില്‍ പണ്ടു
കണ്ടൊരാമട്ടില്‍ത്തന്നെ
ദിക്കിതു ധനുഷ്‌കോടി.
ഇവിടെ ചവിട്ടിനില്‍ക്കുമ്പോള്‍
പുകവാനം പൊതിഞ്ഞൊരെന്നാത്മാവില്‍
കുത്തിത്തുളയ്ക്കുന്നൂ രാവണന്‍പുല്ലുകള്‍.
രാമായണം പകുത്തു
നിവര്‍ത്തിയിട്ടപോല്‍
ഇരുകടലുകള്‍
കാറ്റത്തതിന്‍ തിരപ്പേജുകള്‍
മന്ത്രിക്കുന്നെന്റെ കാതില്‍:
കാത്തിരുന്നോരാണു
പൂര്‍വികര്‍ നമ്മളെ
കാത്തുനില്‍ക്കേണ്ടേ നാമും
ആ രക്തമുഖങ്ങളെ.

പണ്ടെന്തായിരുന്നിവിടം
കൊണ്ടുപോയീ കടലൊക്കെയും
ഇവിടെ വരച്ചിട്ടിരിക്കുന്നൂ
കറുത്ത ചായങ്ങളില്‍
വിധി പോരടിപ്പി-
ച്ചുയിരറ്റവര്‍തന്‍ കഥ.
ഒറ്റത്തോര്‍ത്തുടുത്ത്
അരയില്‍ താക്കോല്‍ക്കൂട്ടം തിരുകി
കടന്നുപോയൊരു കാലം
തിരിച്ചുവരുന്നെന്റെ
കണ്‍മുമ്പില്‍, ഞൊടിയിടയില്‍
മറഞ്ഞുപോകുന്നൂ….

കുതിച്ചെത്തുന്നൂ
റെയില്‍പ്പാളങ്ങളിലോര്‍മ്മകള്‍
തിക്കിത്തിരക്കുന്നൂ പ്ലാറ്റ്‌ഫോമുകള്‍.
ആരുടേയോ
കത്തിക്കാളും കൈകളായ്
നിരനിരെ വിളക്കുകള്‍.
രാമരാവണയുദ്ധത്തിന്‍
തെരുക്കൂത്ത്.
ബലിപിണ്ഡത്തില്‍
ചെറൂളയായ്
ചിന്നിപ്പരക്കും പുലര്‍വെട്ടം
……ഞൊടിയിട! കണ്ണില്‍
തെളിഞ്ഞൊരക്കാലം
തിരകളിലാഴ്ന്നുപോകുന്നൂ
കറുപ്പുമൂടിയ ദംഷ്ട്രകള്‍ നീട്ടി
അലറുന്നൂ മുള്ളന്‍കള്ളികള്‍.

ഇരുണ്ടൂ
ഇനി നടക്കണം വന്നവഴിയേ
എത്രകാതം!
കേള്‍ക്കുന്നൂ പൊടുന്നനെ-
യപ്പോളൊരൊച്ചയീ വിജനത്തില്‍:
”ഉനക്ക് ഉന്നൈ താന്‍ തെരിയാതാ
മടിയില്‍ കനമില്ലൈയാ
വഴിയില്‍ പയമില്ലൈയാ”

അമരത്തു കമ്പിറാന്തലും തൂക്കി
മീന്‍പിടിക്കാന്‍ പോകു-
മൊരുവനെ കാണ്മൂ.
അവനുപിറകിലു-
ണ്ടൊരുപാടു തോണിക്കാര്‍
അകലേക്കു പോവുകയാവാം
അറിയാതെയറിയാതെ
അവിടെ ലങ്കാതിര്‍ത്തി-
ക്കപ്പുറമാവുകില്‍
ഉതിരും വെടികളില്‍പ്പിട-
ഞ്ഞുതിരും ജീവ-
നെന്നറികിലും
പോവുകയാണവര്‍.
പോകുമപ്പോക്കില്‍ വെറുതെ
എന്റെ നേര്‍ക്കെറിഞ്ഞൊരാ
ചോദ്യത്തിലുഴറുന്നേന്‍.

ഇരുട്ടായ്.
വന്നവഴിയേ മടങ്ങണം
എത്ര കാതം!

ഒരു ചെരിഞ്ഞ നോട്ടമായ്
തെന്നിപ്പോയ്-ഒരുകാലം.

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...