Deshamangalam | Portfolio of Deshamangalam Ramakrishnan

താതരാമായണം

ഹനുമത് പാദരേ നീ പറന്നുവന്നൂ, ഗിരി
കടചോടെടുത്തെന്റെ വാനത്തില്‍ കുതിക്കുന്നൂ
കടലിന്‍ കിനാവായ കൈക്കുന്നില്‍നിന്നെന്‍ ചുണ്ടില്‍
അടരുമിലത്തളിര്‍ നുണഞ്ഞു ചിരിക്കുന്നേന്‍
നിനക്കു വഴിതെറ്റിപ്പോകുമോ, മൃതിയിലേ-
യ്ക്കരക്കാതമേ വേണ്ടൂ, ദൂരെയച്ചതിനില-
ത്തുയിരില്‍ തുടിപ്പറ്റു പോകുമോ, കുട്ടിക്കാല-
ക്കുസൃതി കൈയേറ്റൊരു ശാപത്തില്‍ പതിക്കുമോ.

ശങ്കിച്ചു നില്‍ക്കുന്നൂ ഞാ, നീ വിഷം നുരയും മുന്‍-
പെങ്ങനെ കറുത്തൊരക്കയത്തിലിറക്കി നീ
ഹരിതപര്‍ണ്ണങ്ങളായ് ഔഷധലതകളായ്
നിറഞ്ഞുനില്‍ക്കും സൗമ്യാനുഗ്രഹഗിരിതടം.

-കഥ തീരുന്നു വീണ്ടും മറ്റൊരു നിഴലിന്റെ
വഴിയില്‍ കോലും നൂലുമേയ്ച്ചു ഞാന്‍ നടക്കുന്നൂ
നനുത്ത മഞ്ഞില്‍ പുള്ളികുത്തുന്നൂ നിലാവുകള്‍
കുളിര്‍ത്ത മണ്ണില്‍ നിന്നും കാണികള്‍ പിരിയുന്നൂ.
തോളിലെ തോര്‍ത്താലിമയൊപ്പിയാ വഴിയൂടെ
ശാന്തസുന്ദരനെഴുത്തച്ഛനും നടക്കുന്നൂ.

ഓര്‍മ്മയിലൊരു കൂത്തുമാടത്തില്‍ നിലാച്ചിത്ര-
ക്കോലങ്ങള്‍ ചരടറ്റു, നിലച്ചൂ സങ്കീര്‍ത്തനം.
പനയോലകള്‍ മാറിമറിഞ്ഞൂ, എഴുത്താണി-
ത്തലപ്പില്‍ പൂക്കാലം പോയ് പൂമകള്‍ പിരിഞ്ഞുപോയ്

താഴ് വരകളില്‍ കേമദ്രുമകളലറുന്നൂ
വറ്റിയ കടലിന്റെയാര്‍ത്തിയോടൊരുത്തിയും
മക്കളും നിറയുന്നൂ വീടുകള്‍തോറും, പൊട്ട-
പ്പാതിരയ്ക്കവരുടെ വിത്തുകള്‍ വിതയ്ക്കുന്നൂ.
മുറ്റത്തു കാല്‍ കുത്തുമ്പോള്‍ മുള്‍ച്ചെടിപ്പടര്‍പ്പുകള്‍

കര്‍ക്കിടകത്തിന്‍ ചെളിത്തോടുകള്‍ തോറും തല-
യോട്ടികള്‍! നിലപ്പന നിവരാതതും നോക്കി-
യന്ധിച്ചു കിടക്കുമ്പോള്‍
നിലത്തേക്കിറങ്ങിയ താതന്റെ ജന്മാന്തര-
ക്കനിവിന്‍ ദേഹം നീള്‍നാക്കിലയിലുറങ്ങുന്നൂ.

അവസാനത്തെ കുളിക്കെത്തുന്നൂ സ്മരണകള്‍
അടിയില്‍ മരവിച്ചു വീഴുന്നൂ കൊടിപ്പടം
പകച്ചു നില്‍ക്കുന്നൂ ഞാന്‍, ജഡമേഖലയൊരു
നിഴലാട്ടത്തിന്‍ രംഗശാലയായ് നിവരുന്നൂ
ഇവനില്‍ രാമായണം പച്ചകുത്തിയതേതു
കവി, യാരവളേതു നാട്ടിലിന്നലയുന്നൂ

പാദത്തില്‍ പാദം, കാലിന്‍വണ്ണയില്‍ ഗദ, മുട്ടില്‍
ബാലിയും, തുടകളില്‍ അഹല്യ, ചൂട്ടും കത്തി-
ച്ചുയരും ശിവലിംഗത്തുമ്പിലായ് ധനുസ്സുകള്‍.
പൊക്കിളില്‍ ഗുഹന്‍ തോണി നിര്‍ത്തുന്നൂ, കരിനെഞ്ചില്‍
ശൂര്‍പ്പണഖയെ നോക്കി കളിവാക്കോതുന്നവന്‍,
കൈത്തണ്ടില്‍ ഇരാവണന്‍, പുറത്ത് ലങ്കാലക്ഷ്മി.

വലംകൈത്തലത്തിലായ് യാത്രചോദിക്കും പ്രിയ-
മകന്റെ മുന്‍പില്‍ തുമ്പിക്കൈയറ്റ ദശരഥന്‍,
ഇടംകൈത്തലത്തിലായ് ശിംശിപാ വൃക്ഷച്ചോട്ടില്‍
ഇടറും ദേവി!-എന്റെ താതനില്‍ വ്യഥയുടെ
കഥകള്‍ വായിക്കുന്നേന്‍.

-പുലവര്‍ പറയാത്ത കഥയ്ക്കു വേഷം കെട്ടാന്‍
നിഴലോരോന്നും വന്നിപ്പുഴയില്‍ കുളിക്കുമ്പോള്‍
കടവില്‍ തനിച്ചായി നില്‍‌ക്കുന്നേന്‍, ബലിവാവു
വിളിക്കും മരക്കൊമ്പില്‍ കറുത്തൂ വിലാപങ്ങള്‍.

അമ്പിളി നിഴലായി സൂര്യനും നിഴലായി
അസ്തമയങ്ങള്‍ കെന്തിക്കേറുന്നൂ ഹൃദയത്തില്‍.
കറുത്ത മഴയിതില്‍ വെളുത്ത തിരശ്ശീല-
പ്പടര്‍പ്പി, ലന്ത്യോദക-
ച്ചിന്തു നേരുന്നേന്‍ താത,
ബ്രഹ്മാണ്ഡപ്രളയത്തില്‍
അന്ധനായലയുന്നേന്‍.
വേണ്ടതു മറക്കുവാന്‍ നീ തന്ന വരത്തിനാല്‍
വേവലാതികളില്ല, ഞാനച്ഛാ ചിരിക്കുന്നൂ.
പരിത്യക്തനായ് വാതിലോരോന്നുമടയുമ്പോള്‍
നിന്റെ കൈത്തലം രക്ഷ
ആറാത്ത തീക്കുണ്ഡത്തില്‍ ചവിട്ടി നടക്കുമ്പോള്‍
നിന്‍ ഗൂഢമൗനം രക്ഷ
ഒടുവില്‍ നിഴലായി വീഴുമ്പോഴെനിക്കു നിന്‍
കൂത്തുമാടമേ രക്ഷ.

(താതരാമായണം 1994)

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4807 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...