Deshamangalam | Portfolio of Deshamangalam Ramakrishnan

ഉടഞ്ഞു ചിതറലേ ഗതി

കഥ എന്തായിരുന്നൂ
വെറുതേ ആട്ടം കണ്ടിരുന്നൂ
കളി തീര്‍ന്നില്ലിപ്പൊഴും

ചുകന്ന കണ്ണുമായ് പുലര്‍ച്ചേ
തിരിച്ചുഴന്നു നടക്കുന്നേന്‍
ഏതോ കനവിന്‍ കലക്കത്തില്‍

ദിക്കുകള്‍ വഴിയോരങ്ങള്‍
കാട്ടുന്നൂ പാദമുദ്രകള്‍
ഒറ്റയ്കു നടക്കുന്നേന്‍
പാതകള്‍ വലിച്ചുംകൊണ്ടോടുന്നൂ
പാട്ടെന്‍ ചങ്കില്‍ നുറുങ്ങുന്നൂ
മിണ്ടാതെ നടക്കുന്നേന്‍
ഓര്‍മ്മയിലൊഴുകുന്നൂ: കാലടിപ്പാടുകള്‍
അക്കരെ ഇക്കരെ വാളും ചിലമ്പുമായ്
പായും വെളിച്ചപ്പാടിന്‍ മഹാമൌനം

പ്രിയപ്പെട്ട കനവേ കടവേ
ദിനരാത്രക്കുടങ്ങളേറ്റിയീവഴി
കേറിപ്പോയ് പണ്ടൊരാള്‍
തേവര്‍ക്കഭിഷേകമെന്നാവാം
അവനോ തന്റെയാത്മാവില്‍
തോരാക്കണ്ണീര്‍ നിമജ്ജനം

അവന്റെ പട്ടിണിക്കരച്ചിലിന്‍ഭാഷ
അവന്റെ കവിതയ്ക്കു ചിറകായത്
കനവേ കടവേ നിന്നില്‍ നിന്നല്ലോ
അവന്റെ കരിവീട്ടിക്കാതലില്‍
കാതു ചേര്‍ക്കയാല്‍
അവന്റെ നിറകുടച്ചന്ദ്രനെന്നെ വിളിക്കയാല്‍
മാത്രം എന്‍ കണ്‍ തുറന്നത്

ചങ്ങല കുലുക്കിയോടി-
പ്പുളയ്ക്കുവോരാണിവിടെയെങ്കിലും
ഇക്കടവേ എനിക്കു ശരണാഗതി
ഇവിടെ തെല്ലു നിന്നു പോകുന്നെന്‍ കാലുകള്‍
മുമ്പുമിവിടുന്നല്ലോ കൈക്കുമ്പിള്‍ നിറയെ
തണ്ണീര്‍ കോരിക്കുടിച്ചത്

കഥകളിപ്പെട്ടിക്കുള്ളിലെന്‍ മടക്കയാത്ര
പുളിച്ചു മധുരിക്കും കണ്ണിലോ പുലര്‍വെട്ടം
ഇല്ല- ഇതൊടുങ്ങാത്തൊരിരുട്ടറ
തിരിച്ചു വരുമോ ശാന്തിയീവഴി
ഇപ്പൊഴിമക്കൈയിലെ കമ്പിറാന്തലില്‍
തിരിതെളിയുന്നുണ്ടാകുമോ

അന്നെത്ര വലുതായിരുന്നൂ ലോകം
അന്നെത്ര വലുപ്പമുള്ള മാനുഷര്‍
-അവന്റെ കണ്ണില്‍ വായിക്കാം
വലിയ ലോകത്തില്‍ ചെറുതായ്
ചെറുതായ് രസത്തുള്ളി പോല്‍
ചിന്നിത്തെറിച്ചു മറയുമ്പൊഴും
അറിയാമായിരുന്നാ നിഴല്‍കളെ
തണല്‍ ചൊരിയും സഹജാതരെ
അവര്‍ക്കുള്ളില്‍ പിടയ്ക്കുമൊരു പക്ഷിയെ

കനവിന്‍ കടവേ
മൂഢമായ് നിന്‍ മടിത്തട്ടില്‍
കാത്തിരിക്കുന്നു ഞാനാരെയോ
മടങ്ങിപ്പോകാനുള്ളതാണീ വഴി
എങ്കിലും തിരിച്ചു വരാനുണ്ടെനി-
ക്കൊരായിരം സുമനസ്സുകള്‍

തിരിച്ചു വരുംവരെ ഇവിടെ നില്‍ക്കുകെ-
ന്നനുനയിപ്പിച്ചാണന്ന്
അമ്മയക്കരെ പോയതും
ചിത്തഭ്രമത്തിന്നലാത-
ചക്രം നിലച്ചീ, ലിന്നോളവും
അവളെ കണ്ടുമില്ലല്ലോ
സൂര്യ ചന്ദ്രന്മാരോടു ചോദിച്ചാലറിയാം
അവളെപ്പറ്റിയുള്ള സല്‍ക്കഥ
അതിനെത്രദൂരം താണ്ടിപ്പോകണം
നടന്നാലും തെരുക്കനെ
പറന്നാലുമവിടെയെത്തുമോ
ഉടഞ്ഞു ചിതറലേ ഗതി…

സമകാലിക മലയാളം വാരിക മെയ് 18, 2012

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4807 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...