Deshamangalam | Portfolio of Deshamangalam Ramakrishnan

സ്വപ്നവാസവദത്തം

പുസ്തകമേറെ ചിതലെടുത്തൂ, സ്വപ്ന-
വാസവദത്തം ചിതലെടുത്തില്ലെടോ.

ഏട്ടില്‍ തിരിയാതലഞ്ഞൊരു നാള്‍കളില്‍
കോട്ടുവായിട്ടു കുറിച്ച കവിതയും
ഭാഷയും പാറ്റാഗുളികയും കത്തുകള്‍
പൂട്ടിയന്നിവിടൊരു മൂലയ്ക്കു വെച്ചതി-
ന്നോര്‍ത്തു ചിതലെന്റെ കൈയിലരിക്കയാല്‍.
അന്നതില്‍ സൂക്ഷിച്ചു വെച്ചിരുന്നു നിന്റെ
സമ്മാനമീ ‘സ്വപ്നവാസവദത്ത’വും
ഭാഗ്യം! തുറന്നു ഞാന്‍ നോക്കുമ്പോഴുണ്ടതില്‍
നീയൊഴിച്ചെല്ലാം കവര്‍ന്നൂ ചിതലുകള്‍

ഓര്‍മ്മയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടിലാ-
കാലം പിറകോട്ടു പാറി വരുന്നിതാ.
നമ്പിമാഷെപ്പൊഴും ചൊല്ലിയാടുന്നൊരാ
സ്വപ്നകഥയിലെ നായികാനായകര്‍
നമ്മ, ളന്നുച്ചനിലാവിന്‍ വിളുമ്പിലൂ-
ടെത്തുമാറുണ്ടാ വിഭാവം നുകരുവാന്‍.

ഓര്‍ക്കുവാനേറെയി, ല്ലിത്തിരിവാക്കിന്റെ-
യാവര്‍ത്തനത്താല്‍ മുരടിച്ച യാത്ര ഞാന്‍
നിര്‍ത്തി, നിനക്കു തിരിയേണ്ടൊരാവഴി
വക്കില്‍ നിശാഗന്ധി പൂത്തില്ല പിന്നെ.

ആടിത്തളര്‍ന്നൊരു കാവടിവാനിനു
കീഴില്‍ നീയെങ്ങെന്നറിവീലയെങ്കിലും
ജനിധര്‍മ്മ ചക്രമുരുട്ടിയുരുട്ടി
നിന്‍ ധര്‍മ്മസങ്കടപ്പാട്ടുകള്‍ മൂളി
പരിചയം കൊണ്ടു പഴകിപ്പുളിക്കുന്ന
ദിനരാത്രകലശങ്ങളാടിക്കഴികയോ?
കാശാമലരിന്‍ പൊടി കണ്ണിലായോ
ലേശം കലങ്ങിച്ചുകന്നുവോ കണ്ണുകള്‍
കണവന്റെ രണ്ടാം വിവാഹത്തിനായി
മലര്‍മാല കോര്‍ത്തു നീ മൂര്‍ച്ഛിച്ചു വീണുവോ
അവിധവാകരണ*മാം മലരുകള്‍ കോര്‍ത്തുവോ
അറിയാതെ കോര്‍ത്തോ സപത്നീ-
മര്‍ദ്ദനപ്പൂവുകള്‍*….ചെകിടത്തു പൊട്ടുന്നൊ-
രന്തിയില്‍ പതിയുടെ കാല്‍ക്കല്‍ നീ വീണുവോ.
നാടകചക്രമുരുട്ടിയുരുട്ടി നീ
ഏതുരാജ്യങ്ങളില്‍ പോയിവരുന്നൂ?

നീ പൂത്തിരുന്നു, ഞാന്‍ നിന്‍ നിഴലുരുമ്മി
കാവും കളവും കടന്നൊരാ നാള്‍കളില്‍
ഏതൊരു കാറ്റിന്‍ പരാഗം പുളച്ചുനിന്‍
ജീവനില്‍ താരാട്ടു തൊട്ടിലുകളാടി?
ചെറുപൂച്ചവിളയാടുമന്തിയിലകായില്‍
തിരിയിളകിയാന്തുന്ന റാന്തലിന്‍ മുന്നിലായ്
നിന്‍മകള്‍ വായിപ്പതെന്താണു, പൊന്‍മകള്‍-
ക്കെന്തു പേരിട്ടു നീ, കാഞ്ചനമാലയോ
നിന്റെ പേരെന്ത് കനകലതയോ
നമ്മള്‍ക്കു കാണ്‍കിലറിയുമോ തമ്മില്‍.
ഓലയാണുണ്ണീ മകളുടെ കൈകളില്‍
ഓരോന്നു നീര്‍ത്തി വെളുത്തും കറുത്തും
മാഞ്ഞും മുറിഞ്ഞും പൊടിഞ്ഞുമീയോലയില്‍
എന്തവള്‍ കൂട്ടിവായിക്കുന്നു: ഭൂമിയില്‍
എന്തിലും മീതെയാണമ്മയെന്നല്ലേ?
കാക്കുന്നു പിരിയുന്നു വേള്‍ക്കുന്നു വേള്‍ക്കാതെ
പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നൊരമ്മ.
സ്വപ്നകഥ പാടുന്നു പെണ്ണിനുമാണിനു-
മുള്ളതീ സങ്കല്‍പ്പമൊന്നുതാനല്ലോ
ദ്വേഷ ബഹുമാനങ്ങള്‍ സ്നേഹവും യുദ്ധവും
സങ്കല്‍പ്പസൂര്യനുടെ രഥഘോഷമല്ലോ.

ഓര്‍മ്മയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടിലാ-
കാലം പിറകോട്ടു പാറിവരുന്നിതാ.
തിരിയുന്ന ചക്രാരപംക്തിക്കിടയിലൂ-
ടിടിമിന്നല്‍പോലെ കറങ്ങിപ്പറക്കുമീ
പറവയെ നോക്കി ഇരിക്കാം നമുക്കെടോ
വരി,കെന്റെ മൂഢത കുത്തിനോവിച്ചൊരാ
മിഴിയിലെന്‍ ചിത്രമിന്നുണ്ടോ?

(താതരാമായണം 1994)

 

____________________________________________________________
*ഭാസമഹാകവിയുടെ സ്വപ്നവാസവദത്തം നാടകത്തില്‍ പരാമൃഷ്ടമായ രണ്ടുതരം പൂവുകള്‍

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4807 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...